രാഹുലിന്റെ പരിപാടിയില്‍ ജാതി വിവേചനം; ആക്ഷേപവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി: രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ജാതി വിവേചനം കാണിച്ചുവെന്ന വിമര്‍ശനവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തങ്ങള്‍ ദളിത് വിഭാഗത്തില്‍ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ് പരിപാടിയില്‍ നിന്ന് ഞങ്ങളെ മാറ്റിനിര്‍ത്താന്‍ കാരണമായതെന്നാണ് പ്രാദേശിക നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുകയും ഒരുമിച്ച് ചിലവഴിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കള്‍. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാന്‍ ഇന്ത്യയെ പഠിപ്പിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങള്‍ അറിയട്ടെയെന്നു യുവനേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ അനീഷ് വട്ടംകുളത്തെയും നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ അഡ്വ. എംപി സുബ്രഹ്മണ്യനെയും മാറ്റനിര്‍ത്തിയെന്നാണ് ആക്ഷേപം.


അഡ്വ. എംപി സുബ്രഹ്മണ്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാന്‍ കഴിയില്ല.. സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി സക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുമ്പോള്‍ ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കള്‍… പരിപാടിക്ക് തലേ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം എന്ന് എന്നാല്‍ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവര്‍ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണെന്ന് കാരണം ഞാന്‍ വഹിക്കുന്ന പാര്‍ട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നിട്ടും ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ എന്നെയും ആതിഥേയ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളത്തെയും ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ഔദ്യോഗികമായി യാതൊരു പാര്‍ട്ടി പദവികളും ഇല്ലാത്ത ആളുകളെ ലൈനപ്പിന് പാസ് നല്‍കിയത് ഞങ്ങള്‍ ദളിത് വിഭാഗത്തില്‍ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ്.. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാന്‍ ഇന്ത്യയെ പഠിപ്പിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങള്‍ അറിയട്ടെ….

Top