അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാഹുലിനും പ്രിയങ്കയ്ക്കും ക്ഷണം ലഭിച്ചേക്കില്ല

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിക്കും ക്ഷണം ലഭിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ പ്രഥമകുടുംബത്തില്‍നിന്ന് സോണിയാ ഗാന്ധിയ്ക്കു മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂ.

ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാന്‍, രാം മന്ദിര്‍ തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഇതിനുള്ളില്‍പ്പെടാത്തതാണ് ക്ഷണിക്കപ്പെടാതിരിക്കാനുള്ള കാരണം. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ എന്ന നിലയ്ക്കാണ് സോണിയയെ ക്ഷണിച്ചതെന്ന് ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്രയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയമേഖലയില്‍നിന്ന് മൂന്നു വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്കാണ് ട്രസ്റ്റ് ക്ഷണക്കത്ത് അയക്കുന്നത്. 1- പ്രധാന പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍, 2-ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, 3- 1984-ലെയും 1992-ലെയും രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍. ഇത് കൂടാതെ സംന്യാസിമാര്‍, വ്യവസായികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍ തുടങ്ങിയവരെയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെയും ഇക്കഴിഞ്ഞ ദിവസം വി.എച്ച്.പി. വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിനും ബി.എസ്.പി. അധ്യക്ഷ മായാവതിയ്ക്കും ഉടന്‍ ക്ഷണപത്രം അയക്കുമെന്ന് ട്രസ്റ്റ് അധികൃതരില്‍ ഒരാള്‍ അറിയിച്ചിട്ടുണ്ട്.

Top