കന്നുകാലിയെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ രാഹുൽ ഗാന്ധി

ന്യൂ‍ഡൽഹി: കണ്ണൂരിൽ പ്രതിഷേധ പരിപാടിക്കിടെ കന്നുകാലിയെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

തനിക്കു വ്യക്തിപരമായും പാർട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്ന് രാഹുൽ വ്യക്തമാക്കി. പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടിനെ പരസ്യമായി കശാപ്പു ചെയ്തത്.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, കന്നുകാലിയെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി കന്നുകാലിയെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Top