രാജ്യത്ത് ഇപ്പോഴുളളത് ചക്രവര്‍ത്തി ഭരണം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗം. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികര്‍ക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് തകര്‍ത്ത രാജപാരമ്പര്യം ഇന്ത്യയില്‍ തിരിച്ചു വന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവര്‍ത്തിയാണെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.

ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ബ്യൂറോക്രാറ്റിക് ആശയങ്ങള്‍ മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു. ഇസ്രയേലില്‍ പ്രധാനമന്ത്രി നേരിട്ട് പോയാണ് ഇതിനു തീരുമാനിച്ചത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി, ബിജെപിയുടെ നയം അപകടകരമെന്ന് മനസ്സിലാകും എന്നും അഭിപ്രായപ്പെട്ടു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാന്‍ സാഹചര്യമൊരുക്കിയത് വലിയ കുറ്റമാണ്. ചൈനയ്ക്ക് വലിയ പദ്ധതിയുണ്ട്. ഇത് കുറച്ചു കാണേണ്ട.

കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക ഔന്നത്യവും സംസ്‌ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഭരിക്കാന്‍ ബിജെപിക്ക് എത്രയൊക്കെ ശ്രമിച്ചാലും കഴിയില്ല. സമവായത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇന്ത്യയെ ഭരിക്കാനാകൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Top