അദാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ജയ്പൂര്‍: വ്യവസായി ഗൗതം അദാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നതിന് പകരം ‘അദാനി കീ ജയ്’ എന്ന് പറയണമെന്നും രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ബുണ്ടി, ദൗസ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെയാണ് വിമര്‍ശനം.

മോദി സര്‍ക്കാര്‍ ഒരിക്കലും ജാതി സെന്‍സസ് നടത്തില്ലെന്നും അത് കോണ്‍ഗ്രസ് സര്‍ക്കാരിനെക്കൊണ്ട് മാത്രമേ സാധിക്കൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ഉടന്‍ രാജസ്ഥാനില്‍ ഇത് നടപ്പാക്കും. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ആദ്യം നടപ്പാക്കുക ജാതി സെന്‍സസ് ആയിരിക്കും’. താഴേക്കിടയില്‍പ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി 24 മണിക്കൂറും അദാനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഹിന്ദുസ്ഥാനെ രണ്ടായി ഭിന്നിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഒന്ന് അദാനിയുടെ താത്പര്യങ്ങള്‍ക്കും മറ്റൊന്ന് പാവപ്പെട്ടവര്‍ക്കും വേണ്ടി’. അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

Top