ഓസ്ട്രേലിയന്‍ പരമ്പര നേടുന്നതിൽ നിർണായക കാഴ്ച്ചവെച്ച താരങ്ങളാണ് മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഋഷഭ് പന്ത് തുടങ്ങിയവർ. വിരാട് കോലി, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയ പ്രധാനികളുടെ അഭാവത്തിലും വിജയം നേടിയ ഇന്ത്യൻ ടീമിനെ നാനാഭാഗത്തു നിന്നും പ്രശംസകൾ കൊണ്ട് പൊതിയുമ്പോൾ ടീം മാനേജ്മെന്റ് പക്ഷെ നന്ദി പറയുന്നത് ദ്രാവിഡിനാണ്. പുതിയ മുഖങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ദ്രാവിഡ് നടപ്പാക്കിയ കൃത്യവും തന്ത്രപ്രധാനവുമായ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇവരെല്ലാം തന്നെ ടീം ഇന്ത്യയുടെ ഭാഗമാകുന്നത്.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാനുള്ള ഓഫര്‍ നിരസിച്ച് 2015-ല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ദ്രാവിഡിന്റെ തീരുമാനമാണ് ഇപ്പോഴത്തെ ഈ മാറ്റങ്ങള്‍ക്കെല്ലാം വഴിതെളിച്ചത്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് വര്‍ധിച്ചതിലെ കാരണവും ഇതുതന്നെ. ദ്രാവിഡിന്റെ ആദ്യത്തെ വലിയ അസൈന്‍മെന്റ് 2016-ലെ അണ്ടര്‍-19 ലോകകപ്പായിരുന്നു. അവിടെ നിന്നാണ് ഋഷഭ് പന്തിനെയും വാഷിങ്ടണ്‍ സുന്ദറിനെയും അദ്ദേഹം കണ്ടെടുക്കുന്നത്. രണ്ടാം ഇന്നിങ്‌സിലെ പന്തിന്റെ ബാറ്റിങ് പ്രകടനമാണ് ഗാബയിലെ വിജയത്തില്‍ നിര്‍ണായകമായത്.
2018-ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടമണിഞ്ഞ അണ്ടര്‍-19 ലോകകപ്പിന്റെ കണ്ടെടുക്കലാണ് ശുഭ്മാന്‍ ഗില്‍. ഗാബയില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വിജയത്തിലേക്കുള്ള ആദ്യ പടിവെച്ചത്. നെറ്റ് ബൗളറായി വന്ന് മികച്ച പ്രകടനം നടത്തിയവരില്‍ ഏറ്റവും മികച്ച ഉദാഹരണമാണ് മുഹമ്മദ് സിറാജ്. ഇന്ത്യ എ ടീമിനായി കളിച്ചിരുന്ന സിറാജ് ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകളില്‍ ദേശീയ ടീമിനൊപ്പം നെറ്റ് ബൗളറായി ഉണ്ടായിരുന്നു. ബുംറയുടെ അഭാവത്തില്‍ ഗാബയില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയതും ഇതേ സിറാജ് തന്നെ. രണ്ടാം ഇന്നിങ്‌സില്‍ സിറാജ് അഞ്ചു വിക്കറ്റ് നേടിയിരുന്നു.