രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ സാധ്യത

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി ബിസിസിഐ. ടി20 ലോകകപ്പിനു ശേഷം ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചേക്കും. രാഹുല്‍ ദ്രാവിഡ് പുതിയ പരിശീലകനായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ഈ വര്‍ഷം തീരുന്ന കരാര്‍ ഇനി പുതുക്കാനില്ലെന്ന് രവി ശാസ്ത്രി ബോര്‍ഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യപരിശീലകന്റെ പ്രായപരിധി 60 ആണെന്നിരിക്കെ 59കാരനായ രവിശാസ്ത്രിക്ക് ഇനിയും അവസരം നല്‍കിയേക്കില്ല. കാര്യങ്ങള്‍ ഈ വഴിക്ക് നീങ്ങിയാല്‍ ടി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കും.

ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയില്‍ തിളങ്ങിയ രാഹുല്‍ ദ്രാവിഡിനാണ് പുതിയ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ താരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവും ദ്രാവിഡിന് മുന്‍തൂക്കം നല്‍കുന്നു. മുന്‍ ഒസ്‌ട്രേലിയന്‍ താരം ടോം മൂഡി, മഹേല ജയവര്‍ധന,വിവിഎസ് ലക്ഷ്മന്‍ തുടങ്ങിയ പേരുകളും ചര്‍ച്ചകളിലുണ്ട്.

ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരും ശാസ്ത്രിക്കൊപ്പം പടിയിറങ്ങിയേക്കും. അങ്ങനെയെങ്കില്‍ കോച്ചിംഗ് സ്റ്റാഫില്‍ പൂര്‍ണ അഴിച്ചുപണിയാവും അത്. ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് ഐപിഎല്‍ ടീമുകള്‍ വന്‍ തുക പ്രതിഫലം വാദ്ഗാദം നല്‍കിയെന്നാണ് സൂചന.

 

Top