ദ്രാവിഡിന്റെ വിമര്‍ശനം; സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കുള്ള സമ്മാനത്തുക ബിസിസിഐ വര്‍ധിപ്പിച്ചു

BCCI

ഡല്‍ഹി: ലോകകപ്പ് നേടിയ അണ്ടര്‍ 19 ദേശീയ ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സമ്മാനത്തുക ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചു. സമ്മാനത്തുകയില്‍ വിവേചനം കാണിച്ചുവെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമ്മാനത്തുക ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

പ്രധാന കോച്ചായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അതേസമയം ടീമംഗങ്ങള്‍ക്ക് 30 ലക്ഷം വീതവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം വീതവുമാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. സമ്മാനത്തുകയില്‍ തനിക്ക് അമിത പ്രാധാന്യം നല്‍കിയെന്ന് പറഞ്ഞ ദ്രാവിഡ് സപ്പോര്‍ട്ട് സ്റ്റാഫിനടക്കം എല്ലാവര്‍ക്കും സമ്മാനത്തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ രാഹുല്‍ ദ്രാവിഡിന്റെ സമ്മാനത്തുക 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി കുറച്ചു. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷം വീതം സമ്മാനം നല്‍കാനും തീരുമാനിച്ചു. കളിക്കാരുടെ പ്രതിഫലം 30 ലക്ഷം തന്നെയാണ്. ന്യൂസിലന്റില്‍ ടീമിന് ഒപ്പം പര്യടനം നടത്തിയ സപ്പോര്‍ട്ട് സ്റ്റാഫിന് പുറമേ അണ്ടര്‍ 19 ടീമിന്റെ ഒരു വര്‍ഷം നീണ്ട പരിശീലനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും 25 ലക്ഷം വീതം സമ്മാനം നല്‍കാനും ബിസിസിഐ തീരുമാനിച്ചു.

Top