കോട്ടൻ ഹില്ലിലെ റാഗിംഗ്: ചെറിയ സംഭവത്തെ വലുതാക്കിയെന്ന് ഡിഡിഇ റിപ്പോർട്ട്

തിരുവനന്തപുരം: കോട്ടൻ ഹിൽ സ്‌കൂളിലെ റാഗിംഗ് പരാതിയിൽ ഡിഡിഇ റിപ്പോർട്ട് പുറത്ത്. ചെറിയ സംഭവത്തെ പർവ്വതീകരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമികൾ ആരാണെന്ന് കുട്ടികൾക്കോ അദ്ധ്യാപകർക്കോ തിരിച്ചറിയാനായിട്ടില്ല. അക്രമികൾക്കായി തിരച്ചിൽ നടത്തി കുട്ടികളെ പരിഭ്രാന്തരാക്കിയെന്നും ഡിഡിഇ റിപ്പോർട്ടിൽ പറയുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകളെ ഏറ്റിട്ടുള്ളൂ. ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ല. വിദ്യാർത്ഥികൾ കുട്ടികളെ നിർബന്ധിച്ച് കഞ്ചാവ് ഉപയോഗിപ്പിച്ചുവെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. സിസിടിവി വേണം, അദ്ധ്യാപകരുടെ പരിശോധന നിർബന്ധമാക്കണമെന്നും ഡിഡിഇ നിർദ്ദേശിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ശുചിമുറിയിലെത്തിയ കുട്ടിയെ മൂന്നാം നിലയിലേക്ക് കൊണ്ടു പോയി തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മറ്റൊരു കുട്ടിയെ സംഘം ശുചിമുറിയിൽ പൂട്ടിയിട്ടതായും പരാതിയുണ്ട്. കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചതോടെ ഇവരെ പിടികൂടാനായി അധ്യാപകർ കാത്തു നിന്നു. എന്നാൽ ഇവർ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ മാസ്‌കും ശിരോവസ്ത്രവുമൊക്കെ ധരിച്ചാണ് ഇവർ സ്‌കൂളിലെത്തുന്നതെന്നും കുട്ടികൾ പറയുന്നു. ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായുള്ള രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് സ്‌കൂൾ അധികൃതർ മ്യൂസിയം പോലീസിന് പരാതി നൽകിയത്.

Top