ചെന്നൈ : റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എന്‍.റാം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അടക്കം ഉള്‍പ്പെടുത്തി എസ്.വിജയന്‍ തയാറാക്കിയ പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ചൂണ്ടിക്കാട്ടി പുസ്തകത്തിന്‍റെ ചെന്നൈയിലെ പ്രകാശനം തടഞ്ഞ തമിഴ്‍നാട് പൊലീസ് എല്ലാ പ്രതികളും കണ്ടുകെട്ടി.
‘രാജ്യത്തെ സ്വാധീനിച്ച റഫാല്‍ അഴിമതി’ എന്ന പേരില്‍ ശാസ്ത്ര എഴുത്തുകാരന്‍ എസ് വിജയന്‍, തമിഴില്‍ രചിച്ച പുസ്തകത്തിനാണ് വിലക്ക്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പുസ്തകത്തില്‍ വിശദീകരിക്കുന്നുവെന്നാണ് പ്രസാധകരായ ഭാരതി പബ്ലിക്കേഷന്‍സ് പറയുന്നത്.
ഭാരതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 150ല്‍ അധികം പകര്‍പ്പുകള്‍ കമ്മിഷന്‍ പിടിച്ചെടുത്തു. വൈകിട്ട് ചെന്നൈ കേരള സമാജത്തില്‍ എന്‍.റാമിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യാനിരുന്ന പുസ്തകമാണ് തടഞ്ഞത്. 48 പേജുള്ള പുസ്കത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ചെന്നൈയിലെ കേരള സമാജം സ്കൂളിലാണ് ആദ്യം പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും സ്കൂള്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വേദി പ്രസാധകരായ ഭാരതി പബ്ലിക്കേഷന്‍സിന്‍റെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.