റഫാലില്‍ അന്വേഷണമില്ല ; മോദി സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. റഫാലില്‍ വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നടപടികള്‍ കോടതി ശരിവെച്ചു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമില്ല.

റഫാല്‍ വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഇടപാടിലും കരാറിലും സംശയമില്ല. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്.

126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ തിരുത്തി 36 മാത്രമാക്കി ചുരുക്കിയ റഫേല്‍ ഇടപാടില്‍ അഴിമതി ഉണ്ടെന്നാണ് ഹര്‍ജിക്കാരനായ മുന്‍ ബിജെപി കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.

നവംബര്‍ 14ന് വാദം പൂര്‍ത്തിയായ കേസില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി,ജസ്റ്റിസുമാരായ സജ്ഞയ് ഗൗള്‍,കെ.എം.ജോസഫ് തുടങ്ങിയവര്‍ അംഗങ്ങളായ ബഞ്ച് വിധി പുറപ്പെടുവിക്കും.വ്യോമസേന തലവന്‍ അടക്കമുള്ളവരെ വാദ സമയത്ത് സുപ്രീംകോടതി വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

ആയുധ ഇടപാട് സംബന്ധിച്ച് രാജ്യത്തുള്ള നിയമങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്ന് ഹര്‍ജികാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടികാട്ടിയിരുന്നു.

Top