പരിധി വിട്ട് ഐഫോണ്‍-12ന്റെ റേഡിയേഷന്‍; പുതിയ അപ്‌ഡേറ്റ് നല്‍കാനൊരുങ്ങി ആപ്പിള്‍

ഫ്രാന്‍സിലെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ അല്‍ഫാറിന്റെ കണ്ടെത്തല്‍ പ്രകാരം യുറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചതിലും അധികമാണ് ആപ്പിളിന്റെ റേഡിയേഷന്‍. റേഡിയേഷന്‍ പരിധി ഉയര്‍ന്നതിനെ തുടര്‍ന്ന് ആപ്പിളിനോട് ഐഫോണ്‍ 12ന്റെ വില്‍പന രാജ്യത്ത് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായി ഫ്രാന്‍സ് രംഗത്തുവന്നിരുന്നു. പ്രശ്‌നം പരിഹരിക്കാനായി ഫ്രഞ്ച് അധികൃതരുടെ ഐഫോണ്‍ 12-ന് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ആപ്പിള്‍.

ഐഫോണ്‍ 12ല്‍ ‘സ്‌പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) കൂടുതലാണെന്ന ഫ്രാന്‍സിന്റെ കണ്ടെത്തല്‍ യുറോപ്പില്‍ ഐഫോണ്‍ 12ന്റെ നിരോധനത്തിലേക്ക് നയിക്കുമെന്ന ആശങ്കയുയര്‍ന്നിരുന്നു. ജര്‍മനിയും, ബെല്‍ജിയവും ഇതേ നീക്കത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പെയിനിലെ ഒ.സി.യു കണ്‍സ്യൂമര്‍ ഗ്രൂപ്പും ഐഫോണ്‍ 12ന്റെ വില്‍പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരികയുണ്ടായി.

സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ വിസമ്മതിച്ചാല്‍ ഉല്‍പ്പന്നം തിരിച്ചുവിളിക്കുമെന്ന് ഫ്രാന്‍സ് ഭീഷണിപ്പെടുത്തി. എന്നാല്‍, റേഡിയേഷന്‍ പ്രശ്നത്തിനുള്ള പരിഹാരമായി നല്‍കിയ അപ്‌ഡേറ്റ് അവര്‍ അവലോകനം ചെയ്യുകയാണെന്ന് ഫ്രഞ്ച് ഡിജിറ്റല്‍ മന്ത്രാലയത്തില്‍ നിന്നും റോയിട്ടേഴ്സിന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.

Top