ഇംഗ്ലീഷ് താരങ്ങള്‍ക്കു നേരെ വംശീയാധിക്ഷേപം; അംഗീകരിക്കാനാകില്ലെന്ന് എഫ്എ

വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.

ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ചപ്പോള്‍ മൂന്നു പേരുടേയും കിക്കുകള്‍ പാഴായിരുന്നു. ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമക്കി. ‘ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണമായും തങ്ങളുടെ കഴിവ് പുറത്തെടുത്തിട്ടും ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാകില്ല. താരങ്ങള്‍ക്കൊപ്പമാണ് അസോസിയേഷന്‍.

എല്ലാ തരത്തിലുള്ള വിവേചനങ്ങളേയും എതിര്‍ക്കും.’ ട്വീറ്റിലൂടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇംഗ്ലീഷ് താരങ്ങള്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഫുട്‌ബോള്‍ താരങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം അധിക്ഷേപങ്ങളും വംശീയ പ്രസ്താവനകളും അംഗീകരിക്കാനാകില്ലെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.

 

Top