റാബ്‌റി ദേവി മുടിപിടിച്ച് വലിച്ചു, മര്‍ദ്ദിച്ചു; പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്. ശാരീരികമായി മര്‍ദ്ദിച്ചാണ് ബംഗ്ലാവില്‍ നിന്ന് തന്നെ പിടിച്ച് പുറത്താക്കിയതെന്ന് ഐശ്വര്യ പരാതിപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.

‘റാബ്‌റി ദേവി എന്റെ മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടിലെ ബോഡിഗാര്‍ഡുമാര്‍ ബലംപ്രയോഗിച്ച് പുറത്താക്കിയത്’, ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവരുടെ പിതാവും എംഎല്‍എയുമായ ചന്ദ്രിക റായ് മുന്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കുതിച്ചെത്തി.

റാബ്‌റി ദേവിക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എസ്പി ഗരിമ മാലികിനെ റായ് വിവരങ്ങള്‍ ബോധിപ്പിച്ചു. ആര്‍ജെഡി മേധാവി ലാലു പ്രസാദിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്.

2018 നവംബറില്‍ തേജ് പ്രതാപ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇടെയാണ് റാബ്‌റി ദേവി മര്‍ദ്ദിച്ചതായി പരാതിപ്പെട്ട് ഐശ്വര്യ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ വീട്ടിലെ വിഷയങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ശ്രദ്ധതിരിക്കല്‍ തന്ത്രമാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിന്റെ വാദം.

Top