ചെസ് ലോകപ്പ് വിജയിയെ ഇന്നറിയാം; പ്രതീക്ഷയോടെ പ്രഗ്നാനന്ദ, ടൈ ബ്രേക്കർ കാണാനുള്ള വഴികൾ

ബാകു(അസര്‍ബൈജാന്‍): ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം ചന്ദ്രയാന്‍ മൂന്നിലൂടെ രാജ്യം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയുടെ കിരീടധാരണത്തിന്. ഫൈനലില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനുമായുള്ള ആദ്യ രണ്ട് മത്സരങ്ങളും സമനിലയായതോടെ ഇന്ന് നടക്കുന്ന ടൈ ബ്രേക്കറാണ് വിശ്വവിജയിയെ തീരുമാനിക്കുക.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ടൈ ബ്രേക്കർ മത്സരം തുടങ്ങുക. ചെസിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശക്തനായ കാൾസന് മേൽക്കൈ ഉണ്ടെങ്കിലും, ടൈബ്രേക്കറിലെ 25ഉം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ 2 റൗണ്ടുകളിലാണ് പ്രഗ്നാനന്ദയ്ക്കും സാധ്യയുണ്ടെന്നാണ് പരിശീലകന്‍ ആര്‍ ബി രമേശിന്റെ വിശ്വാസം

റാപ്പിഡ് ടൈബ്രേക്കറിൽ മത്സരം അവസാനിപ്പിക്കാനായാൽ പ്രഗ്നാനന്ദയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ താരത്തിന്റെ പരിശീലകൻ ആര്‍ ബി രമേശ് പറഞ്ഞു. കാൾസനും പ്രഗ്നാനന്ദയും ഒരുപോലെ ക്ഷീണിതരാണെന്നും രമേശ് പറഞ്ഞു.

ഇന്നലെ നടന്ന ഫൈനലിലെ രണ്ടാം മത്സരത്തില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും തുടക്കത്തിലേ മാഗ്നസ് കാൾസൻ സമനിലയ്ക്കായി ശ്രമിച്ചത് പ്രഗ്നാനന്ദയെ അമ്പരപ്പിച്ചെന്നും ആര്‍ ബി രമേഷ് പറഞ്ഞു .എങ്കിലും വളരെ വേഗം ശിഷ്യന് സമചിത്തത വീണ്ടെടുക്കാനായി. ദീര്‍ഘസമയമെടുക്കുന്ന ക്ലാസിക്കൽ ഫോര്‍മാറ്റിനോട് കാൾസനുള്ള വിമുഖതയും സമനിലക്ക് ശ്രമിച്ചതിന് കാരണമാകാമെന്നും രമേഷ് പറഞ്ഞു.

മത്സരം കാണാനുള്ള വഴികള്‍

ഫിഡെ ചെസിന്റെ യട്യൂബ് ചാനലില്‍ മത്സരം തത്സമയം സ്ട്രീം ചെയ്യും. ചെസ് ബേസ് ഇന്ത്യ യുട്യൂബ് ചാനലിലൂടെയും ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകും.

ഫൈനലിലെ രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ആദ്യമത്സരത്തിൽ 35-ഉം രണ്ടാം മത്സരത്തിൽ 30-ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിച്ചു. രണ്ടാം മത്സരത്തിൽ വെളുത്ത കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും കാൾസന്‍ കളി സമനിലയിലേക്ക് കൊണ്ടു പോവുക ആയിരുന്നു. ആരോഗ്യ പ്രശ്നവും ടൈ ബ്രേക്കറില്‍ റാപ്പിഡ് ചെസിലെ ആത്മവിശ്വാസവും കാരണമാണ് ഇതെന്നാണ് വിലയിരുത്തല്‍.

Top