ഗവർണർ ശ്രമിക്കുന്നത് സർവകലാശാലകളെ കാവിവത്ക്കരിക്കാനെന്ന് മന്ത്രി ആർ ബിന്ദു

കൊല്ലം : സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനാണ് സർവ്വകലാശാല ചാൻസലർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലകളിൽ കലാപകലുഷിതമാകുംവിധം വളരെ നിലവാരമില്ലാത്ത തരത്തിൽ ചാൻസലർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചാൻസിലർ എന്ന നിലയ്ക്ക് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണ് ഗവർണർ സ്വീകരിച്ചു പോരുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വളരെ സംയമനത്തോടെയും പക്വതയോടുംകൂടി വേണം കാണാൻ. ഗവർണറുടെ ഭാഗത്തുനിന്നും അപക്വമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം നടത്തുന്ന മുന്നോട്ടുപോക്കിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ പ്രശ്നഭരിതമാക്കുകയാണ് ഗവർണർ. ഗവർണർ സെനറ്റിലേക്ക് നിർദ്ദേശിച്ച വിദ്യാർത്ഥികൾ ആകെയും അക്കാദമിക നിലവാരമില്ലാത്തവരാണെന്ന് വ്യക്തമായിരിക്കുകയാണ്.

കാവിവത്ക്കരണത്തിന്റെ ഭാഗമായി സർവ്വകലാശാലകളിൽ പല നടപടികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചാൻസലറുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് നൽകിയത് നിയമസഭയാണ്. കേരളത്തിന്റെ സർവ്വതല വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്ന ആലോചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ നടപടികൾ. ഇത് അത്യന്തം നിർഭാഗ്യകരമായ സ്ഥിതിയാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വിഷയത്തിൽ വിദ്യാർത്ഥികളും സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Top