‘പൊതു സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ ചാൻസലർ, നിയമിക്കുക വിദ്യാഭ്യാസ വിദഗ്ധരെ’: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിലായിരിക്കും പുതിയ ഓർഡിനൻസ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഇതെന്നും, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ബിന്ദു പറഞ്ഞു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃത സർവകലാശാലകൾക്ക് പൊതുവായി ഒരു ചാൻസലറെയാവും നിയമിക്കുക. സാങ്കേതിക സർവകലാശാല, കുസാറ്റ്, ഡിജിറ്റൽ സർവകലാശാല എന്നിവയ്ക്ക് പൊതുവായ ചാൻസലർ ഉണ്ടാവും. കാർഷിക, ആരോഗ്യ, ഫിഷറീസ് സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർമാരെ നിയോഗിക്കുമെന്നും ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലർമാരായി നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തു സർക്കാർ തുടക്കമിട്ടിട്ടുള്ള പരിഷ്‌കരണ നടപടികൾക്ക് ഇത് ഊർജം പകരം. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച വിവിധ സമിതികളുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവർണർ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി ആർ ബിന്ദു പറഞ്ഞു.

Top