സ്വീഡനില്‍ ഖുറാന്‍ കത്തിച്ച സംഭവം; പ്രതിഷേധം ശക്തമാകുന്നു, സംയമനം പാലിക്കണമെന്ന് പൊലീസ്

ഡെന്മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ തലവനായ റാസ്മസ് പലൂദാന്, മാല്‍മോയില്‍ ഒരു പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ തുടര്‍ന്ന് സ്വീഡനില്‍ വന്‍ പ്രതിഷേധം. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ എറ്റുമുട്ടുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. തെക്കന്‍ സ്വീഡനിലുള്ള മാല്‍മോ പട്ടണത്തിലാണ് സംഭവം. ഇയാളെ സ്വീഡന്‍ പൊലീസ് രാജ്യത്ത് നിന്ന് പുറത്താക്കുകയും രണ്ട് വര്‍ഷത്തേക്ക് പ്രവേശനം വിലക്കുകയും ചെയ്തിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഡാനിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദാന്റെ റാലിക്ക് വെള്ളിയാഴ്ച പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് റാസ്മസ് പലൂദാന് മല്‍മോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. ഇതില്‍ പ്രതിഷേധിച്ച ചില വലതുപക്ഷ തീവ്രവാദികള്‍ നഗരത്തില്‍ ഖുര്‍ആന്‍ കത്തിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഖുറാന്‍ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധങ്ങളും ഉണ്ടായിരിക്കുന്നത്. റാലി നടത്തിയതിനും. തെരുവില്‍ അക്രമണം നടത്തിയതിനും നിരവധിപ്പേര്‍ പിടിയിലായിട്ടുണ്ട്. കലാപം നിയന്ത്രണ വിധേയമായിട്ടില്ലെന്നും എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രതിഷേധത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

Top