ചോദ്യക്കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കും. ഹാജരാകാന്‍ നവംബര്‍ 5 വരെ സമയം അനുവദിക്കണമെന്ന് മാഹുവ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്‌സ് കമ്മിറ്റി ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ഇന്ന് ഹാജരാകും എന്നറിയിച്ച് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മഹുവ കത്ത് നല്‍കിയത്. പരാതിക്കാരനായ ജയ് ദേഹദ്രായിയെയും, വ്യവസായി ദര്‍ശന്‍ ഹിര നന്ദനിയെയും വിസ്തരിക്കണം എന്ന് കത്തില്‍ പറയുന്നു. എത്തിക്‌സ് കമ്മറ്റി ആവശ്യപ്പെട്ടതനിസരിച്ച് ഐടി – ആഭ്യന്തരമന്ത്രാലയങ്ങള്‍ മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദുബായില്‍ നിന്ന് മഹുവയുടെ പാര്‍ലമെന്റ് ഇ മെയില്‍ 49 തവണ ലോഗിന്‍ ചെയ്തിട്ടുണ്ടെന്നാണ് ഐടി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി രംഗത്തുവന്നിരുന്നു. താന്‍ നേരത്തെ പുറത്തുവിട്ട സത്യവാങ്മൂലം സംബന്ധിച്ചുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങള്‍ ദര്‍ശന്‍ ഹിരാനന്ദാനി നിഷേധിച്ചു. സമ്മര്‍ദത്തെതുടര്‍ന്നല്ല സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് താന്‍ ദുബായില്‍ നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ദര്‍ശന്‍ പറയുന്നു. തനിക്ക് പിഴവ് സംഭവിച്ചു എന്നും അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും, സിബിഐക്കും പാര്‍ലിമെന്റ് എത്തിക്സ് കമ്മറ്റിക്കും അയച്ച കാര്യവും ദര്‍ശന്‍ വെളിപ്പെടുത്തി.
അതേസമയം, മാഹുവയെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ആരോപിച്ച് ബിജെപി നേതാവ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ, വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. മൊഹുവ മൊയ്ത്ര, ഗുരുതരമായ അവകാശലംഘനം നടത്തിയെന്നും, സഭയെ സഭയെ അപമാനിച്ചു എന്നുമാണ് നിഷികാന്ത് ദുബെ, സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും, വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.