തിരുവനന്തപുരം : എസ്എസ്എൽസി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ വിചാരണയ്ക്കായി 14 ന് നേരിട്ട് ഹാജരാകാകാൻ ചീഫ് സെക്രട്ടറി വി.പി. ജോയ്‌യിക്ക് സിബിഐ പ്രത്യേക കോടതി നോട്ടിസ് നൽകി. 2002–04 വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ, നിലവിലില്ലാത്ത അച്ചടിശാലയ്ക്ക് സർക്കാർ അംഗീകരിച്ചതിനെക്കാൾ 1.33 കോടിയിലേറെ രൂപ അനധികൃതമായി നൽകിയെന്നു കണ്ടെത്തി. 2005 ലെ എസ്എസ്എൽസി ചോദ്യക്കടലാസ് ചോർച്ചയായിരുന്നു സിബിഐ ആദ്യം അന്വേഷിച്ചത്.
ഇതോടൊപ്പം ചോദ്യക്കടലാസ് അച്ചടിയും അന്വേഷിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരീക്ഷ കമ്മിഷണറായിരുന്ന വി.പി.ജോയ് കേസിലെ സാക്ഷിയാണ്. പരീക്ഷാഭവനു വേണ്ടി എസ്എസ്എൽസി ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അച്ചടിച്ചതിലെ അഴിമതിയാണ് സിബിഐ അന്വേഷിച്ചത്. 2002 ൽ പരീക്ഷ കമ്മിഷണറായിരുന്ന ലിഡാ ജേക്കബിനെ, മുൻപ് ഇതേ കേസിൽ കോടതി വിസ്തരിച്ചിരുന്നു. പ്രിന്റിങ് കമ്പനി ഉടമ ഉൾപ്പെടെ 7 പേരാണ് കേസിലെ പ്രതികൾ.