ചോദ്യപേപ്പര്‍ ചോര്‍ച്ച ; പ്രകാശ് ജാവ്‌ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ

ന്യൂഡല്‍ഹി: സിബിഎസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ വസതിക്ക് മുന്നില്‍ വിദ്യാര്‍ഥി സംഘം പ്രതിഷേധിച്ചു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജാവദേക്കറിന്റെ വസതിക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതിനിടെ സംഭവത്തിനെതിരെ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയും എത്തി. സി.ബി.എസ്.ഇ ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായാണ് പ്ലക്കാര്‍ഡുകളുമായി എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

അതേസമയം സംഭവം നിസാരമായി കാണരുതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമേറിയ വിഷയമാണെന്നും അതിനെ നിസാരമായി കാണരുതെന്നും, പ്രശ്‌നത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നും അവര്‍ വ്യക്തമാക്കി.

പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.

Top