Quarry licences government high court

കൊച്ചി: ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഹൈക്കോടതി റദ്ദാക്കി. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2005-ലെ ഖനന നിയമം കര്‍ശനമാക്കി. സെപ്തംബറിലാണ് അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ നല്‍കിയ ഇളവ് നിയമിവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. പാരിസ്ഥിതികാനുമതി ലഭിക്കാത്ത ക്വാറികള്‍ക്ക് ലൈസന്‍സ് കൊടുക്കരുതെന്ന് ഉത്തരവുണ്ട്.

2015ലെ ചട്ടത്തിലും അനുമതിപത്രം ലഭിക്കുന്നതിനു മുന്പ് പാരിസ്ഥിതികാനുമതിയും മൈനിംഗ് പ്ലാനും വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്.

പ്രകൃതിയെ ചൂഷണം ചെയ്യുന്ന ക്വാറികളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മൈനിംഗ് ആക്ടിലെ 3 (1) വകുപ്പ് അനുസരിച്ച് ക്വാറികള്‍ക്ക് ആറ് മീറ്ററിലേറെ ആഴമുണ്ടെങ്കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാലോ ലൈസന്‍സിന് ഇളവ് അനുവദിക്കാന്‍ കഴിയില്ല.

ക്വാറികള്‍ നിലച്ചാല്‍ വികസനം മുടങ്ങുമെന്നും സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുമെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ ബലികഴിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Top