ക്വാറന്റീന്‍ ലംഘിച്ചു; ബാങ്ക് ലോക്കര്‍ തുറന്ന് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ

കോഴിക്കോട്: ക്വാറന്റീന്‍ ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. ഇവരുടെ മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്.

ഇതേ, ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെയാണ് ഇവര്‍ ബാങ്കിലെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതു വരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ ബാങ്കിലെ മൂന്ന് പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.

വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേ തുടര്‍ന്നാണ് ഗോള്‍ഡ് അപ്രൈസര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കര്‍ തുറക്കാന്‍ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനില്‍ പോകേണ്ടി വന്നു. ഇന്ദിര ബാങ്കില്‍ വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. ഇവര്‍ ലോക്കര്‍ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്.

Top