മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം: കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.

സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും.കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Top