പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം; കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍. എന്നാല്‍ ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. ഗള്‍ഫില്‍നിന്നു പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.

പ്രവാസികളെ കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ദിവസങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കില്‍ പ്രവാസികളെ കൊണ്ടുവരുന്നത് തടസപ്പെട്ടേക്കുമെന്ന് കോടതിയെ ബോധിപ്പിച്ചത്.

സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കാലാവധി ഏഴ് ദിവസമാണെന്നും ബാക്കി ഏഴ് ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍, വിദേശത്തു നിന്നു വരുന്ന പ്രവാസികളെ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും നെഗറ്റീവാണെങ്കില്‍ ബാക്കി 14 ദിവസം വീട്ടില്‍ നീരീക്ഷണത്തിലും കഴിയണമെന്നാണ് കേന്ദ്രം പറയുന്നത്.

അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ഈ ആവശ്യം പരിഗണിക്കുകയാണ്.

സമിതി അന്തിമ തീരുമാനം എടുക്കുന്നതു വരെ 14 ദിവസം എന്നതു തന്നെയായിരിക്കും കേന്ദ്രീകൃത നിരീക്ഷണം. അതില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Top