ലോകകപ്പ് വേദികളില്‍ 100 ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ 

ലോകകപ്പ് സമയത്ത് സ്റ്റേഡിയങ്ങളില്‍ 100 ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഇതിന് പുറമെ ഫാന്‍ സോണുകളിലും ഫാന്‍ വില്ലേജുകളും ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്ലിനിക്കുകളുണ്ടാകും. കോവിഡിന് ശേഷം ആരാധകര്‍ക്ക് പൂര്‍ണ തോതില്‍ പ്രവേശനം നല്‍കി നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മഹാമേളയാണ് ലോകകപ്പ് ഫുട്ബോള്‍. ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് ലോകം കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന സമയം. ലോകകപ്പ് സംഘാടകരും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ഖത്തര്‍ ആരോഗ്യ മന്ത്രാലയുമായി സഹകരിച്ച് 8 വേദികളിലായി 100 ക്ലിനിക്കുകളാണ് തുടങ്ങുന്നത്. ഇതിന് പിന്നാലെ ആരാധകര്‍ തടിച്ചുകൂടുന്ന അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, ഫാന്‍ സോണുകള്‍, ഫാന്‍ വില്ലേജുകള്‍ എന്നിവിടങ്ങിലും ക്ലിനിക്കുകളുണ്ടാകും. അടിയന്തര ചികിത്സയ്ക്ക് ശേഷം കൂടുതല്‍ ചികിത്സ ആവശ്യമായവരെ ആശുപത്രികളില്‍ എത്തിക്കാനുള്ള സംവിധാനവും ഒരുക്കും.

ലോകകപ്പ് സമയത്ത് ആരോഗ്യ മേഖലയുടെ പങ്ക് അടിയന്തര ചികിത്സയ്ക്കും മെഡിക്കല്‍ സേവനങ്ങള്‍ക്കുമപ്പുറമാണ്. സ്റ്റേഡിയങ്ങള്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ പരിശോധനകള്‍, ഭക്ഷ്യസുരക്ഷ, പകര്‍ച്ച വ്യാധികള്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ അപകട സാധ്യത വിലയിരുത്തല്‍ തുടങ്ങിയവയെല്ലാം ക്ലിനിക്കുകളുടെ ഉത്തരവാദിത്തമാണ്

Top