കൊറോണ; ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍

ദോഹ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകളാണ് നിയമലംഘകരെ പിടികൂടാനെത്തുന്നത്. അല്‍ അസാസ് എന്ന് പേരിട്ടിട്ടുള്ള റോബോട്ട് കാമറക്കണ്ണുകളില്‍ ചുറ്റുപാടുകള്‍ ഒപ്പിയെടുത്ത് തൊട്ടടുത്ത പൊലീസ് വാഹനത്തിലും ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും കണ്‍ട്രോള്‍ സെന്ററിലുമെത്തിക്കും. ആവശ്യമെങ്കില്‍ പൊലീസ് ഇടപെടല്‍ നടത്തും.

പൊലീസ് ആളുകളുമായി നേരിട്ട് ഇടപഴകുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.
ആളുകള്‍ ഒത്തുചേരുന്ന എല്ലാ മേഖലകളും ഖത്തര്‍ നേരത്തെ അടച്ചിരുന്നു.നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. മലയാളം ഉള്‌പ്പെടെ വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ സന്ദേശവും ഡ്രോണുകളിലൂടെ നല്‍കുന്നുണ്ട്.

Top