ഖത്തറിലെത്തിയ ഇന്ത്യന്‍ ദമ്പതികളെ ബന്ധു ചതിച്ച കേസില്‍ വിധി 29 ന്

ദോഹ: ലഹരിമരുന്നു കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം വീണ്ടും വിധി പറയും. തിങ്കളാഴ്ചത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29 ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. മുംബൈ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കോടതിയില്‍ കേസ് വാദിക്കുന്നത്. അപ്പീല്‍കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രീം കോടതി പുനരവലോകനം ചെയ്യാന്‍ ഉത്തരവിടുന്നത് അപൂര്‍വമാണ്.

2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നും 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതവും പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയില്‍ എത്തിക്കുകയായിരുന്നു.

 

Top