‘ഖാസിം സുലൈമാനിയെ മറന്നിട്ടില്ല, ട്രംപിനെ ഞങ്ങൾ വധിക്കും’; ഇറാൻ

ടെഹ്റാൻ: ഇറാൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇറാൻ ഐആർജിസി എയറോസ്പേസ് യൂണിറ്റ് തലവൻ അമീറലി ഹാജിസാദെന്റെ ഭീഷണി. 2020ലാണ് അമേരിക്കയുടെ സൈനിക നടപടിയിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം. ദൈവം അനുഗ്രഹിച്ചാൽ ട്രംപിനെ കൊല്ലാൻ കഴിയുമെന്ന് സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിൽ അമീറലി പറഞ്ഞു. ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെൻസി തുടങ്ങി ഉത്തരവിട്ട എല്ലാ സൈനിക മേധാവികളേയും കൊല്ലുമെന്നാണ് അമീറലി ഹാജിസാദെ പറയുന്നത്.

സുലൈമാനി കൊല്ലപ്പെട്ട് അഞ്ചു ദിവസത്തിന് ശേഷം അമേരിക്കൻ സേന തമ്പടിച്ചിട്ടുള്ള പശ്ചിമ ഇറാഖിലെ അൽ ഐൻ ആസാദ് എയർബേസിനു നേരെ 2020 ജനുവരി എട്ടിന് ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അമേരിക്കൻ സേനാം​ഗങ്ങളാരും കൊല്ലപ്പെട്ടിരുന്നില്ല. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയവരെ മറക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നേരത്തെ പറഞ്ഞിരുന്നു. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിലായിരുന്നു ഇറാൻ പ്രസിഡന്റിന്റെ പരാമർശം.

ഖാസിം സുലൈമാനിയെ ഞങ്ങൾ മറിക്കില്ല. രക്തസാക്ഷിയായ ഖാസിം സുലൈമാനിയെ ഞങ്ങൾ മറക്കില്ലെന്ന് ഇബ്രാഹിം റെയ്സി പറഞ്ഞു. ഈ രക്തസാക്ഷിത്വം ഞങ്ങൾ മറക്കില്ലെന്നും ഇബ്രാഹിം റെയ്സി കൂട്ടിച്ചേർത്തു. ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‌‍ നേതാക്കളെ വധിക്കുമെന്ന് കഴിഞ്ഞ നവംബറിലും ഇറാനിലെ മുതിർന്ന നേതാവ് അലി കമേനിയും പറഞ്ഞിരുന്നു. ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ലെന്നും അലി കമേനി പറഞ്ഞിരുന്നു.

Top