ഐ.പി.എസ് പദവിക്കും മീതെയാണ് ഈ പൊലീസ് ഓഫീസറുടെ ഇടപെടൽ !

ലയാളത്തിന്റെ പ്രിയ കവി മുരുകന്‍ കാട്ടാക്കടയുടെ വരികളാണ് ഇപ്പോള്‍ നാം കേട്ടത്.

ഐ.ജി.പി.വിജയന്റെ നേതൃത്വത്തില്‍ കേരള പൊലീസ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്ന നന്മയുള്ള പദ്ധതിയോടുള്ള അനുഭാവമാണ് തന്റെ കവിതയിലൂടെ മുരുകന്‍ കാട്ടാക്കട ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്.

നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കേരള പൊലിസ് ഒരു വയറൂട്ടാം എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മാവേലിക്കര, തൃശൂര്‍, കോഴിക്കോട്, തിരൂര്‍, അട്ടപ്പാടി, എന്നിവിടങ്ങളിലായി 40,000 പേര്‍ക്കാണ് ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷണം നല്‍കിയിരിക്കുന്നത്. യാചകര്‍, അസുഖ ബാധിതര്‍,കൂലിപ്പണിക്കാര്‍, അന്യ സംസ്ഥാനത്തൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവരാണ് ഗുണഭോക്താക്കള്‍.

പൊലീസിന്റെ മാനുഷിക മുഖം വ്യക്തമാക്കുന്ന പദ്ധതി കൂടിയാണിത്. ലോക് ഡൗണ്‍ തുടങ്ങി തൊട്ടടുത്ത ദിവസം മുതലാണ് ഭക്ഷണ വിതരണത്തിനും തുടക്കമായിരിക്കുന്നത്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചത് . ഐ.ജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഭക്ഷണം വിളമ്പിയതും കൗതുകമുള്ള കാഴ്ചയായി.

ഇതിനു മുന്‍പും വേറിട്ട ചിന്തകളിലൂടെ രാജ്യത്തിന്റെ അഭിമാനമായ ഐ.പി.എസ് ഓഫീസറാണ് പി. വിജയന്‍.

കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിന്റെ ശില്പിയും.

തന്റെ ആശയം ഡിപ്പാര്‍ട്ട് മെന്റിനെയും സര്‍ക്കാറിനെയും ബോധ്യപ്പെടുത്തിയതിലൂടെയാണ് മഹത്തായ ഈ പദ്ധതിക്കും തുടക്കമായിരുന്നത്. കേരളത്തിന്റെ ഈ മാതൃകാപദ്ധതി പിന്നീട് രാജ്യം തന്നെ ഏറ്റെടുക്കുന്ന സാഹചര്യവുമുണ്ടായി.

ആദ്യം നെറ്റി ചുളിച്ച സ്‌കൂള്‍ മാനേജ് മെന്റുകള്‍, പിന്നീട് സ്റ്റുഡന്റ് പൊലീസ് സംവിധാനം ലഭിക്കാന്‍, ക്യൂ നില്‍ക്കുന്ന സാഹചര്യം വരെയാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാടിന്റേയും അന്തസ്സും അഭിമാനവുമാണിപ്പോള്‍ സ്റ്റുഡന്റ് പൊലീസ്.

ശബരിമലയെ മാലിന്യ മുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമിട്ടതും ഈ ഐ.പി.എസ് ഓഫീസറാണ്.ലക്ഷങ്ങള്‍ വന്ന് പോകുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തിന് ഇന്ന് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി.

കാക്കിയിലെ കാര്‍ക്കശ്യത്തിനിടയിലും വേറിട്ട ചിന്തകളാണ് പി. വിജയന്‍ ഐ.പി.എസിന്റെ പ്രത്യേകത.

ഇപ്പോഴത്തെ ‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയും ഈ ചിന്തയില്‍ നിന്നും ഉരുതിരിഞ്ഞിട്ടുള്ളതാണ്.

പൊലീസിനെ കുറിച്ച് പൊതുവായുള്ള പരമ്പരാഗത കാഴ്ചപ്പാടുകളാണ് ഇവിടെ വീണ്ടും വീണ്ടും പൊളിച്ചെഴുതപ്പെടുന്നത്.

ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ട് എന്ന സന്ദേശം നല്‍കാന്‍ ഈ ദുരന്ത കാലത്തും കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ കാഴ്ചവച്ചിരിക്കുന്നത്.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണിത്. കാര്‍ക്കശ്യം മാത്രമല്ല, കരുണയും തങ്ങള്‍ക്കുണ്ടെന്നാണ് പൊലീസ് ഇവിടെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

സാധാരണ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരെ ഇന്നു തെരുവിലാണുള്ളത്.

കൊറോണ വൈറസിന് കാക്കിയെയും പേടിഇല്ലാത്തതിനാല്‍ ഏത് നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെയാണ് ഇവരുടെയെല്ലാം സേവനം.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സ്വന്തം കുഞ്ഞിനെ ലാളിക്കാന്‍ പോലും പറ്റാത്ത അവസ്ഥ മിക്ക പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുണ്ട്.

വൈറസ് ബാധ തനിക്ക് ഏറ്റിട്ടുണ്ടെങ്കില്‍, കുടുംബത്തിനും പകരരുതെന്ന ജാഗ്രത മൂലമാണത്.

കാക്കിയിലെ കാരുണ്യം എടുക്കുന്ന ഈ വലിയ റിസ്‌ക്കിന്, ഒരു വലിയ ബിഗ് സല്യൂട്ട് തന്നെ നമ്മള്‍ കൊടുക്കേണ്ടതുണ്ട്.


Express View

Top