പി.വി അന്‍വറിന്റെ തടയണ പൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി. . .

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്ന തടയണക്കെതിരെയുള്ള പരാതിക്കാരന്‍ എം.പി വിനോദിന്റെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അടുത്ത മണ്‍സൂണ്‍ മഴക്കു മുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും സ്ഥലപരിശോധന നടത്തി വിശദപഠനം നടത്തിയ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും ഇപ്പോഴും തടയണയില്‍ വന്‍തോതില്‍ വെള്ളം സംഭരിച്ചിരിക്കുന്നതുമായ ഫോട്ടോകള്‍ പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചു കുര്യന്‍ തോമസ്, ജോര്‍ജ്ജ് എ ചെറിയാന്‍ എന്നിവര്‍ കോടതിക്ക് കൈമാറി.


പി.വി അന്‍വര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് അന്‍വറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി. കൃഷ്ണനുണ്ണി അഭ്യര്‍ത്ഥിച്ചു. തടയണ പൊളിച്ചു നീക്കണമെന്നു നേരത്തെ നിലപാട് സ്വീകരിച്ച സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ മണ്‍സൂണിനു മുമ്പ് തടയണയിലെ വെള്ളം ഒഴുക്കിവിട്ടാല്‍ മതിയെന്നു നിലപാട് മാറ്റി. എന്നാല്‍ തടയണയുടെ താഴ് വാരത്തുള്ളവരുടെ ജീവനും സ്വത്തിനുമാണ് പ്രഥമ പരിഗണനയെന്നും തടയണയുടെ വശംപൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വേനലവധിക്കുശേഷം കോടതി ചേരുന്ന ആദ്യ ആഴ്ചയില്‍ തന്നെ കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു.

കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ചീങ്കണ്ണിപ്പാലി മലവാരത്ത് 750 മീറ്റര്‍ ഉയരത്തില്‍ ഏതാണ്ട് 25 മുതല്‍ 30 ശതമാനം ചെരിവുള്ള ഭാഗത്താണ് തടയണ നിര്‍മ്മിച്ചത്.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം മണ്ണിടിച്ചില്‍ സാധ്യതയുള്ള മീഡിയം ഹസാര്‍ഡ് സൊണേഷനിലാണിത്. നിലവില്‍ 10 മീറ്റര്‍ ഉയരമുള്ള തടയണയില്‍ ശരാശി 25000 ക്യുബിക് മീറ്റര്‍ (75000000 ലിറ്റര്‍) വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ പ്രദേശത്ത് നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഹൈക്കോടതി ഉത്തരവു പ്രകാരം തടയണയുടെ ഒരു ഭാഗത്തുകൂടെ വെള്ളം ഒഴുക്കിവിട്ടതിനാല്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ വെള്ളം ഒഴിഞ്ഞുപോയതിനാലാണ് തടയണപൂര്‍ണ്ണമായും തകരാതിരുന്നത്. തടയണ തകര്‍ന്നാല്‍ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് തടയണ പൊളിച്ച് വെള്ളം ഒഴുക്കിവിടാനുള്ള ഹൈക്കോടതി ഉത്തരവ്.

Top