puttigal fire accident; Central commission report

തിരുവനന്തപുരം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ പൊലീസിനും ജില്ല ഭരണകൂടത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്.

കളക്ടറുടെ നിരോധനം പാലിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഏപ്രില്‍ 9 ന് നടക്കേണ്ട വെടിക്കെട്ട് 8 ന് മാത്രമാണ് വെടിക്കെട്ട് തടഞ്ഞുകൊണ്ടുള്ള കത്ത് എഡിഎം നല്‍കിയതെന്നും ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, കേരളം വിട്ട് പോകാതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 43 പ്രതികളില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നേരത്തേ വാദിച്ചത്.

എന്നാല്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്.

വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളിയിരുന്നു.

Top