കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ 114 പേരുടെ മരണത്തിന് ഇടായാക്കിയ മത്സര കമ്പം നടത്താന്‍ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടം നടന്നതിന്റെ തലേദിവസം പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വച്ചാണ് മത്സര കന്പം നടത്താന്‍ പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍ മത്സര കന്പമാണ് നടക്കുന്നത് എന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. മാത്രമല്ല വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. യോഗത്തില്‍ എല്ലാം സമ്മതിച്ചെങ്കിലും വെടിക്കെട്ട് തുടങ്ങിയപ്പോള്‍ നിര്‍ദ്ദേങ്ങള്‍ എല്ലാം കാറ്റില്‍ പറന്നുവെന്നും പൊലീസ് കണ്ടെത്തി.
പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ മത്സര കമ്പത്തിന് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് കൈവശം വച്ചിട്ടാണ് പൊലീസ് ക്ഷേത്രഭാരവാഹികളുമായി ഒത്തുതീര്‍പ്പിലെത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനായി ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ, എസ്.ഐ എന്നിവരുടെ മൊഴി എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അതേസമയം, കളക്ടറുടേയും എ.ഡി.എമ്മിന്റേയും മൊഴി എടുക്കുന്നത് സാവധാനം മതിയെന്നും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടത്തിന് ശേഷം കൃഷ്ണന്‍ കുട്ടിയുടെ തന്റെ വിശ്വസ്തനും പടക്കശാല ഉടമയുമായ സിയാദിനെ ഫോണില്‍ വിളിച്ചിരുന്നു. ഇയാളിപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. കൃഷ്ണന്‍ കുട്ടി എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് സിയാദിന് അറിയാമെന്നാണ് പൊലീസിന്റെ നിഗമനം.