റഷ്യന്‍ സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് പുടിന്‍

മോസ്‌കോ:റഷ്യയിലെ സ്ത്രീകള്‍ എട്ടു കുട്ടികളെ എങ്കിലും പ്രസവിക്കണമെന്നും വലിയ കുടുംബം എന്നതായിരിക്കണം മാനദണ്ഡമെന്നും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കുക എന്നത് വരും ദശകങ്ങളില്‍ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ വ്യക്തമാക്കി.

‘നമ്മുടെ പല മുത്തശ്ശിമാര്‍ക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് മറന്നുപോകരുതെന്ന് പുടിന്‍ പറഞ്ഞു. നമുക്ക് ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യാം. വലിയ കുടുംബങ്ങള്‍ റഷ്യയിലെ എല്ലാവരുടെയും ജീവിത രീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാര്‍മ്മികതയുടെ ഉറവിടവുമാണ്’- പുടിന്‍ വിശദീകരിച്ചു.

റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത്. റഷ്യയിലെ നിരവധി പരമ്പരാഗത സംഘടനാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 1990 മുതല്‍ റഷ്യയുടെ ജനന നിരക്ക് കുറവാണ്. യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം 300000ല്‍ അധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധത്തിലുണ്ടായ മരണം പുടിന്‍ യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം ദി ഇന്‍ഡിപെന്‍ഡന്റ് പോലുള്ള മാധ്യമങ്ങള്‍, പുടിന്റെ ആഹ്വാനത്തിന് യുക്രെയിന്‍ യുദ്ധത്തിലെ ആള്‍നാശവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ ബാധിക്കുന്നുണ്ട്. 2023 ജനുവരി 1 ന് റഷ്യയിലെ ജനസംഖ്യ 14,64,47,424 ആയിരുന്നു. ഇത് 1999 ല്‍ പുടിന്‍ പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.

Top