ചൈനയിലെ യോഗത്തിൽ പുട്ടിന്റെ പ്രസംഗം; ബഹിഷ്കരിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ

ബെയ്ജിങ് : ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിക്കുന്നതിന് മുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. ബെൽറ്റ് ആൻഡ് റോ‍ഡ് (ബിആർഐ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് സമ്മേളനം വിളിച്ചുചേർത്തത്.

നിരവധി ലോകനേതാക്കളും ആയിരത്തിലധികം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റഷ്യയ്ക്ക് പുറത്തേക്ക് ഈ വർഷം ആദ്യമായാണ് പുട്ടിൻ സഞ്ചരിച്ചത്. ഗ്രേറ്റ് ഹാളിൽ പുട്ടിൻ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് യൂറോപ്യൻ യൂണിയനിലെ പ്രതിനിധികൾ ഉൾപ്പെടെ നിരവധിപ്പേർ സ്ഥലം വിട്ടത്.

ചൈനയിലേക്ക് ക്ഷണിച്ചതിന് നന്ദി പറ‍ഞ്ഞുകൊണ്ടാണ് പുട്ടിൻ തുടങ്ങിയത്. സിൽക്ക് റോഡ് ആധുനിക കാലത്ത് പുനർ നിർമിക്കാനുള്ള ചൈനയുടെ ശ്രമത്തിൽ റഷ്യ പ്രധാന പങ്കുവഹിക്കുമെന്നും പുട്ടിൻ പറഞ്ഞു. ‘‘ആഗോള സുസ്ഥിരതയ്ക്കായി ചൈനയും റഷ്യയും മറ്റെല്ലാ രാജ്യങ്ങളെയും പോലെ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയാണ്. ഓരോ രാജ്യത്തിനും അവരുടേതായ വികസ മാതൃകകളുണ്ട്. വിഭിന്നമായ പരിഷ്കാരങ്ങളെ മാനിച്ചുകൊണ്ട് സാമ്പത്തിക പുരോഗതിക്കായി ശ്രമിക്കും’’ പുട്ടിൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് പുട്ടിൻ ബെയ്ജിങ്ങിലെത്തിയത്. യുദ്ധത്തിനിടെ യുക്രെയ്‌‌നിലെ കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് (ഐസിസി) പുട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഐസിസിയുടെ ഭാഗമല്ലാത്തതിനാൽ പുട്ടിൻ ചൈനയിൽ അറസ്റ്റ് ചെയ്യപ്പെടില്ല. പുട്ടിന് അറസ്റ്റ് ഭീഷണിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ചൈന.

Top