പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. മണര്‍കാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍, വന്‍ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബര്‍ ഒന്നിന് മുന്‍പോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിര്‍പ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തില്‍ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ ആരാണെന്ന് വ്യക്തമാകും.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
ജെയ്ക് സി തോമസ് അടക്കം നാലു പേരാണ് പരിഗണനയിലുള്ളത്. ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Top