പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്

കോട്ടയം: പുതുപ്പളളി തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന വികസന സദസ്സുകള്‍ മന്ത്രിമാരുടെ പ്രധാനവേദിയാകും. മുഴുവന്‍ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. കുടുംബയോഗങ്ങളിലും മന്ത്രിമാര്‍ പങ്കെടുക്കും.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാര്‍ പുതുപ്പള്ളിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു.

പുതുപ്പള്ളിയില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെ മത്സരചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ഏഴുസ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവര്‍ക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു.

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് ജനവിധിതേടുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്.

Top