കശ്മീരില്‍ പഞ്ചാബി ആപ്പിള്‍ വില്‍പനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി

കശ്മീര്‍: പഞ്ചാബില്‍നിന്നുള്ള ആപ്പിള്‍ വില്‍പനക്കാരന്‍ കശ്മീരിലെ ഷോപ്പിയാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചരണ്‍ജിത് സിംഗ് എന്നയാളാണ് ബുധനാഴ്ച വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഞ്ജീവ് എന്നയാള്‍ക്കും പരിക്കേറ്റു. ഇയാളെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയില്‍നിന്ന് ശ്രീനഗറിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് ദിവസം മുമ്പ് രാജസ്ഥാന്‍ ട്രക്ക് ഡ്രൈവറെ രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ പാക് തീവ്രവാദിയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ സേതി കുമാര്‍ എന്നയാളെയും അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ള വ്യാപാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഡിജിപി ദിര്‍ഭാഗ് സിംഗ് വ്യക്തമാക്കി.

72 ദിവസങ്ങള്‍ക്കുശേഷം കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം താഴ് വരയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്. സൈന്യം വധിച്ച മൂന്ന് ഭീകരരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Top