കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ‘തളച്ച്’ പഞ്ചാബ് കിംഗ്സ്

ചെന്നൈ: സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കരയിച്ച് പഞ്ചാബ് കിംഗ്സിന്റെ കുതിപ്പ്. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. 42 റണ്‍സെടുത്ത് പ്രഭ്സിമ്രാൻ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബ് ചേസിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ തകര്‍ത്ത് ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും തിളങ്ങി. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും ജഡ‍േജ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (92*) ഇന്നിംഗ്‌സാണ് തുണയായത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കോണ്‍വെ- റിതുരാജ് ഗെയ്കവാദ് (31 പന്തില്‍ 37) സഖ്യം മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗെയ്കവാദിനെ പുറത്താക്കി റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി.

ജിതേശ് ശര്‍മ സ്റ്റംപ് ചെയ്യുകയായിരുന്നു ഗെയ്കവാദിനെ. മൂന്നാമതെത്തിയ ശിവം ദുബെയ്ക്ക് (17 പന്തില്‍ 28) പതിവ് മികവ് പുറത്തെടുക്കാനായില്ല. അര്‍ഷ്ദീപിന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച്. മൊയീന്‍ അലിയും (ആറ് പന്തില്‍ 10) നിരാശപ്പെടുത്തി. അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ (10 പന്തില്‍ 12) മടങ്ങി. പിന്നീടെത്തിയ എം എസ് ധോണി (നാല് പന്തില്‍ 13) രണ്ട് സിക്‌സുകള്‍ പായിച്ച് സ്‌കോര്‍ 200ലെത്തിക്കുകയായിരുന്നു.

വമ്പൻ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാനൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്ത നായകൻ ധവാന് മികച്ച തുടക്കം നീണ്ടുക്കൊണ്ട് പോകാനായില്ല. പ്രഭ്‌സിമ്രാൻ കുതിക്കുമെന്ന ഘട്ടത്തില്‍ രവീന്ദ്ര ജഡേജയെ ഇറക്കി വീണ്ടും കളം പിടിച്ചു. അഥര്‍വ തെയ്ദയ്ക്കും (17 പന്തില്‍ 13) കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല, എന്നാല്‍, ലിയാം ലിവിംഗ്സ്റ്റോണും സാം കറനും ഒന്നിച്ചതോടെ പഞ്ചാബ് സംഗീതത്തിന്റെ വേഗം കൂടി. 24 പന്തില്‍ നാല് സിക്സ് സഹിതം 40 റണ്‍സെടുത്ത ലിവിംഗസ്റ്റോണിനെ തുഷാര്‍ ദേശ്പാണ്ഡെ വീഴ്ത്തി. പിന്നാലെ വന്ന ജിതേഷ് ശര്‍മ്മയും കറനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. മൂന്ന് ഓവറില്‍ 31 റണ്‍സ് വേണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.

പക്ഷേ, പതിറാണ സാം കറന്റെ കുറ്റികള്‍ തെറിപ്പിച്ച് കൊണ്ട് ചെപ്പോക്കിനെ ആവേശത്തിലാക്കി. പിന്നീട് ഫിനിഷിംഗ് ദൗത്യം ഏറ്റെടുത്ത് ജിതേഷ് മുന്നോട്ട് പോയെങ്കിലും പകരക്കാരൻ ഫീല്‍ഡര്‍ ഷെയ്ഖ് റഷീദിന്റെ തകര്‍പ്പൻ ക്യാച്ചില്‍ പുറത്തായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍, പതിറാണയുടെ ആദ്യ അഞ്ച് പന്തുകളിലും ബൗണ്ടറി നേടാൻ പഞ്ചാബിന് സാധിച്ചില്ല. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന നിലയായി. ആകാംക്ഷകള്‍ക്കൊടുവില്‍ റാസ മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ ഗ്രൗണ്ട് നിശബ്ദമായി.

Top