മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഭരണം തുടങ്ങി ആം ആദ്മി പാര്‍ട്ടി. മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. പഞ്ചാബ് പൊലീസ്. അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളായ നിലവില്‍ എംഎല്‍എമാര്‍ അല്ലാത്തവരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. എന്നാല്‍ പ്രധാന നേതാക്കളുടെ സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റമില്ല.

പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മന്‍ മാര്‍ച്ച് പതിനാറാം തീയതി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിന് അരവിന്ദ് കെജ്‌രിവാളുമുണ്ടാകും. മാര്‍ച്ച് 13ന് അമൃത്സറില്‍ വന്‍ റോഡ് ഷോയാണ് ആപ്പ് നടത്താന്‍ പോകുന്നത്. ഈ റോഡ് ഷോയിലും അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തില്‍ വെച്ചായിരിക്കുമെന്നുമെന്ന പ്രഖ്യാപനം ഭഗവന്ത് മാന്‍ കഴിഞ്ഞ ദിവസം തന്നെ നടത്തിയിരുന്നു.

പഞ്ചാബില്‍ ആകെയുള്ള 117 സീറ്റില്‍ 92ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ പുതു ചരിത്രമെഴുതിയത്. കോണ്‍ഗ്രസ് വെറും 18 സീറ്റിലേക്കും, ബിജെപി രണ്ട് സീറ്റിലേക്കും ചുരുങ്ങി. ശിരോമണി അകാലിദളിന് നേടാനായത് കേവലം മൂന്ന് സീറ്റും. ബിഎസ്പിയും ഒരു സ്വതന്തനുമാണ് ബാക്കിയുള്ള രണ്ട് സീറ്റില്‍ വിജയിച്ചത്.

Top