പഞ്ചാബ് തെരഞ്ഞെടുപ്പ്; സിഖ് നേതാക്കളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

1947ലെ വിഭജന സമയത്ത് സിഖ് ദേവാലയമായ കര്‍താര്‍പൂര്‍ സാഹിബ് ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് ഉറപ്പാക്കുന്നതില്‍ അന്ന് രാജ്യം ഭരിച്ച കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി സിഖ് ആത്മീയ നേതാക്കളോട് പറഞ്ഞു. കര്‍താര്‍പൂര്‍ സാഹിബ് പാകിസ്ഥാനിലായി പോയി പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും വെറും ആറ് കിലോ മീറ്റര്‍ അകലെ. വിഭജനകാലത്ത് ആറ് കിലോമീറ്റര്‍ അകലെയുള്ള കര്‍ത്താപ്പൂര്‍ ഇന്ത്യയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഞങ്ങള്‍ അധികാരത്തില്‍ എത്തിയ ശേഷം ഈ വിഷയം ഗൗരവമായി എടുത്തു.

നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. പഞ്ചാബ് സന്ദര്‍ശനത്തിനിടെ പലതവണ ബൈനോക്കുലര്‍ വഴി ഞാന്‍ കര്‍താര്‍പൂര്‍ സാഹിബ് നോക്കി നില്‍ക്കുമായിരുന്നു. കര്‍താര്‍പ്പൂര്‍ സാഹിബിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. എന്തായാലും ഗുരുക്കന്‍മാരുടെ അനുഗ്രഹത്തോടെ പുണ്യകരമായ ആ ദൗത്യം പൂര്‍ത്തിയാക്കാനായി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കര്‍താര്‍പ്പൂര്‍ ഇടനാഴി സാധ്യമായത്. ഭക്തിയോടെയല്ലാതെ ഇങ്ങനെയൊരു പ്രവൃത്തി ആര്‍ക്കും സാധ്യമാകില്ല സിഖ് ആത്മീയ നേതാക്കളോടായി മോദി പറഞ്ഞു.

‘ഗുരു ഗ്രന്ഥ സാഹിബ് അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭിമാനത്തോടെ തിരികെ കൊണ്ടുവരണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ നയതന്ത്ര തലത്തില്‍ ഇടപെട്ട് ചെയ്തു. പ്രത്യേക വിമാനം തന്നെ വിട്ടു നല്‍കി. അര്‍ഹിച്ച ബഹുമാനത്തോടെ അത് തിരികെ കൊണ്ടുവരാന്‍ ഞാന്‍ ഞങ്ങളുടെ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഗുരു ഗ്രന്ഥ സാഹിബ് ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ വിലമതിക്കാനാവാത്തതാണ്. ഗുരു ഗോവിന്ദ് സിങ്ങിന്റെ പഞ്ച് പ്യാരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നുള്ള ആളായതിനാല്‍ എനിക്ക് നിങ്ങളുമായി രക്തബന്ധമുണ്ടെന്ന് അഭിമാനത്തോടെ പറയാനാവും സിഖ് നേതാക്കളോടായി പ്രധാനമന്ത്രി പറഞ്ഞു.

 

Top