ലുധിയാനയിലെ പൊട്ടിത്തെറിയിൽ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ

ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരിമാഫിയയും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവർക്ക് വിദേശത്തുനിന്നും സഹായവും ലഭിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിംഗ് തന്നെയാണ് ആക്രമണം നടത്തിയതെന്നും ഡിജിപി സ്ഥിരീകരിച്ചു.

‘സ്ഫോടനത്തില്‍ ഖാലിസ്ഥാൻ ബന്ധവും, ഗുണ്ടാ-മയക്കുമരുന്ന് സംഘത്തിൻ്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നാർകോ സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദവും അപകടകരമായ സംയോജനമാണ്. ലുധിയാനയിലെ കേസ് അത്തരത്തിലുള്ള ഒന്നാണ്.” – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

24 മണിക്കൂറിനകം പ്രതിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ഹെറോയിന്‍ കൈവശം വച്ചതിന് 2019ല്‍ ഗഗന്‍ദീപ് സിങ്ങിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കി.

“മരിച്ചയാളുടെ പക്കൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു, അന്വേഷണത്തിന്റെ പ്രാഥമിക വിലയിരുത്തൽ ശരിയായിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് നിരവധി സൂചനകൾ ലഭിച്ചു. കീറിയ വസ്ത്രങ്ങളും സിം കാർഡും ഒരു മൊബൈലും കൈയിൽ ടാറ്റൂവും കണ്ടെത്തി” ലുധിയാന സ്‌ഫോടനക്കേസിലെ പ്രതിയുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Top