മകൾക്കൊപ്പം വീട്ടിൽ കാമുകനെ കണ്ടതിന് ശിക്ഷ; ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

വീട്ടിൽ മകൾക്കൊപ്പം കാമുകനെ കണ്ടതിൽ കുപിതയായി അമ്മ മകളെ കഴുത്തു ‌ഞെരിച്ചു കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകൾ കാമുകനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് മർദിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

19 വയസുകാരിയായ ഭാർഗവിയാണ് സ്വന്തം വീട്ടിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഭാർഗവിയെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോയ അമ്മ ജൻഗമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് തിരിച്ചെത്തിയത്. ഈ സമയം ഭാർഗവിയുടെ കാമുകനായ യുവാവ് വീട്ടിലുണ്ടായിരുന്നു. അമ്മ വീട്ടിൽ കയറി യുവാവിനെ പുറത്താക്കി. ശേഷം ഇതേച്ചൊല്ലി ഭാർഗവിയോടെ കയർക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

മർദനത്തിനൊടുവിലാണ് സാരി ഉപയോഗിച്ച് ഭാർഗവിയുടെ കഴുത്ത് ‌‌‌ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാർഗവിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂർത്തിയാവാത്ത സഹോദരനാണ് അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവം പൂർണമായി സഹോദരൻ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഭാർഗവിക്ക് കുടുംബാംഗങ്ങൾ വിവാഹാലോചനകൾ നടത്തിവരികയായിരുന്നു എന്നും എത്രയും വേഗം വിവാഹം നടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് കണ്ടെത്തി.

Top