മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; മലയാളി യുവാവിനെ കാണാതായി

പൂണെ: കനത്തമഴയില്‍ മഹാരാഷ്ട്രയിലുണ്ടായ അപകടത്തില്‍ പെട്ട് മലയാളി യുവാവിനെ കാണാതായി. സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിനടുത്ത് കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിലാണ് പൂണെ വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകന്‍ വൈശാഖ് നമ്പ്യാരെ (40) കാണാതായത്. ഈ അപകടത്തില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതാവുകയും ചെയ്തു.

ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരും കൊയ്‌ന അണക്കെട്ടിലേക്ക് വിനോദയാത്രപോയതായിരുന്നു. തിരികെ പുറപ്പെട്ട ഇവര്‍ രാത്രി 11 മണിയോടെ സഞ്ചരിച്ചിരുന്ന കാര്‍ പബല്‍ നാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട കാര്‍ ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു. ഞായറാഴ്ച ആര്‍ഡിഒ, പോലീസ്, വനംവകുപ്പ്, മുങ്ങല്‍വിദഗ്ധര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. ശക്തമായ മഴയും പ്രതികൂലകാലാവസ്ഥയും തിരച്ചിലിനു തടസ്സമായിട്ടുണ്ട്. അപകട വിവരമറിഞ്ഞ് തിങ്കളാഴ്ച പൂണെയില്‍നിന്ന് ബന്ധുക്കളും വഡ്ഗാവ്ശേരി മലയാളിസമാജത്തിന്റെ പ്രവര്‍ത്തകരും കൊയ്നയില്‍ എത്തിയിരുന്നു.

Top