പഞ്ചാബ് മന്ത്രിസഭാ പ്രഖ്യാപനം ഉടന്‍; അന്തിമ പട്ടികയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിസഭാ പ്രഖ്യാപനം ഇന്നുണ്ടായേക്കും. മന്ത്രിസഭാ പുന:സംഘടനാ അന്തിമ പട്ടിക രാഹുല്‍ ഗാന്ധി അംഗീകരിച്ചു. മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി ഇന്ന് ഗവര്‍ണറെ കാണും. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരെ ആരേയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. മന്ത്രി സഭയില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന് ചന്നി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.സ്പീക്കര്‍ ആയി പട്ടികയിലുള്ളത് ബ്രഹ്‌മ മൊഹീന്ദ്രയാണ്. കൂടാതെ സിദ്ധു പക്ഷത്ത് നിന്നുള്ള നാല് നേതാക്കളും പട്ടികയില്‍ ഇടം നേടി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിട്ടും നിരാശനാക്കപ്പെട്ട സുനില്‍ ജാക്കറെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ സുപ്രധാന പദവി നല്‍കി ജാക്കറെ ആശ്വാസിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം. നിലവില്‍ പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്നാണ് സിദ്ദുവിന്റെ ആവശ്യം.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ മൂന്ന് തവണയാണ് ചന്നി ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്തിയത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരെല്ലാം ചന്നിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Top