കേന്ദ്രം നികുതി കുറച്ചതോടെ പമ്പ് ഉടമകള്‍ക്ക് വന്‍നഷ്ടം

തിരുവനന്തപുരം: കേന്ദ്രം നികുതി കുറച്ചതോടെ ഉണ്ടായ ഇന്ധനവില ഇറക്കത്തില്‍ 2 മുതല്‍ 8 ലക്ഷം രൂപ വരെ പമ്പ് ഉടമകള്‍ക്കു നഷ്ടമായിട്ടുണ്ടെന്നു കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.എം.ബഷീര്‍. മാസാവസാനം ആയതിനാല്‍ മിക്ക പമ്പുകളിലും ഇന്ധനം കൂടുതല്‍ സംഭരിച്ചിട്ടുണ്ടായിരുന്നു.

‘ഒരു ടാങ്കറില്‍ 3 ജാറുകളിലായി 12 ലക്ഷം ലീറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്യുക. 6 മാസം മുന്‍പ് 8 ലക്ഷം രൂപയായിരുന്നത് വില കുറയുന്നതിനു മുന്‍പ് 13 ലക്ഷമായി. ശരാശരി 50 ലക്ഷം രൂപയില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പുകളുടെ മാസച്ചെലവ് 80 ലക്ഷം രൂപയോളമെത്തി. എന്നാല്‍ ഇന്ധനത്തിന്റെ കമ്മിഷന്‍ കൂട്ടിയിട്ടില്ല. പെട്രോളിനു മൂന്നും ഡീസലിനു രണ്ടും ശതമാനമാണ് കമ്മിഷന്‍. വലിയ തുക ഒരു ദിവസം കൊണ്ടു കുറച്ചതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചു’- ബഷീര്‍ പറഞ്ഞു.

രാവിലെ കൃത്യം 6ന് ആണ് ഇന്ധന വില മാറുന്നത്. ഓട്ടമേഷന്‍ സംവിധാനം ഉള്ള മെഷീനുകളില്‍ വില തനിയെ മാറും. നിലവില്‍ ഭൂരിഭാഗം പമ്പുകളിലും ഓട്ടമേഷന്‍ സംവിധാനമുള്ള മെഷീനുകളാണ്. സംഭരിക്കുന്ന സമയത്തെ വിലയിലായിരിക്കില്ല ഇന്ധനം വില്‍ക്കുക. അതു കൂടുകയും കുറയുകയും ചെയ്യാം.

 

Top