വീരമൃത്യുവരിച്ച ജവാന്മാര്‍ക്കായി ആദരം; 40 ജവാന്മാരുടെ വീടുകളില്‍ നിന്നും ഒരുപിടി മണ്ണ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരുടെയും വീടുകള്‍ സന്ദര്‍ശിച്ച് അവിടെനിന്നും ഒരു പിടി മണ്ണ് ചെറുഭരണിയില്‍ ശേഖരിച്ച് സൈനികരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബംഗളൂരുവിലെ ഉമേഷ് ഗോപിനാഥ് ജാധവ് എന്ന പാട്ടുകാരന്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കശ്മീരിലെ ലെതോപോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ താന്‍ ശേഖരിച്ച മണ്ണ് സൂക്ഷിച്ച കുടം ഉമേഷ് ഗോപിനാഥ്ജാധവ് സിആര്‍പിഎഫിന് സമര്‍പ്പിച്ചു. ഇതാണ് പുല്‍വാമ ഓര്‍മദിനത്തില്‍ സൈനികര്‍ക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഉമേഷിനെ സിആര്‍പിഎഫ് ക്യാമ്പിലേക്ക് ക്ഷണിക്കാനുള്ള കാരണവും. സൈനികര്‍ക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി പ്രത്യേകം ക്ഷണിതാവായാണ് ഉമേഷ് ജാധവിനെ ക്ഷണിച്ചത്.

പത്ത് മാസത്തോളം സമയമെടുത്താണ് ഏകദേശം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് പതിനാറ് സംസ്ഥാനങ്ങളിലായുള്ള 40 സൈനികരുടെയും വീടുകളിലെത്തി കുടുംബാഗംങ്ങളെ ഉമേഷ് ഗോപിനാഥ് നേരില്‍കണ്ടത്. വീടുകളില്‍നിന്നും ജവാന്‍മാരെ സംസ്‌കരിച്ച സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണ് സൈനികരുടെ ഓര്‍മയ്ക്കായി ലെതോപോര ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഉമേഷ് സിആര്‍പിഎഫിന് സമര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമയില്‍ ജീവന്‍ നഷ്ടമായ ധീരജവാന്‍മാരുടെ കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ടെന്നും, ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇത്തരത്തില്‍ യാത്ര നടത്തിയതെന്നും ഉമേഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പത് മുതലാണ് സൈനികരുടെ ഭവന സന്ദര്‍ശനം ഉമേഷ് ആരംഭിച്ചത്.

Top