തിരിച്ചടിച്ച് ഇന്ത്യ; ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം ഇതാണ്. . .

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ജെയ്‌ഷെ ഭീകരരുടെ ഏറ്റവും വലിയ താവളം തകര്‍ത്ത് തരിപ്പണമാക്കി കൊണ്ട് ഇന്ത്യന്‍ സേന പ്രതികാരം തീര്‍ത്തു. ശത്രുക്കള്‍ക്കു മേല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന ബാലക്കോട്ടും സമീപ പ്രദേശങ്ങളുമാണ് തിരഞ്ഞെടുത്തത്. എന്നാല്‍, ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്.

വനപ്രദേശമായ ബാലക്കോട്ടും സമീപ പ്രദേശങ്ങളിലുമാണ് പാക്ക് ഭരണകൂടത്തിന്റെ അറിവോടു കൂടി തന്നെ ഭീകരര്‍ക്കായി പരിശീലന ക്യാംപുകള്‍ നടത്തി വരുന്നത്. പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ പ്രദേശങ്ങളില്‍ തന്നെയാണ്.

വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷമാണ് വനമേഖലാ പ്രദേശത്തുണ്ടായിരുന്ന ജെയ്‌ഷെ ഭീകരരുടെ ഏറ്റവും വലിയ ക്യാംപില്‍ ഇന്ത്യ ആക്രമണം നടത്തിയത്. തീവ്രവാദി തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഭാര്യ സഹോദരനായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള പരിശീലന ക്യാംപുകളാണ് ഇന്ത്യ പൂര്‍ണമായി തകര്‍ത്തിരിക്കുന്നത്. ജെയ്‌ഷെ ഭീകരരുടെ കണ്‍ട്രോള്‍ റൂമുകളായിട്ടാണ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സെനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്ഥാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രതികരണം പുറത്ത്. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ചുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മണ്ണില്‍ തൊട്ട് സത്യം ചെയ്യുകയാണ്. ഈ രാജ്യം ഇല്ലാതാകാന്‍ വിട്ടുകൊടുക്കയില്ല. ആരുടെ മുന്നിലും തലകുനിക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കില്ല. ഇത് ഭാരത മാതാവിനോടുള്ള തന്റെ പ്രതിജ്ഞയാണ്. നിങ്ങളുടെ അഭിമാനം താന്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.

വോട്ട് അഭ്യര്‍ത്ഥനയോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. 2014ലെ പിന്തുണ ഒരിക്കല്‍ കൂടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു.

Top