പുല്‍വാമ ഭീകരാക്രമണം; ജെയ്‌ഷെ ഭീകരര്‍ക്ക് സഹായം ചെയ്ത രണ്ടുപേര്‍കൂടി പിടിയില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരരെ സഹായിച്ച രണ്ട് ശ്രീനഗര്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) അറസ്റ്റ് ചെയ്തു. ഇതോടെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. ശ്രീനഗര്‍ സ്വദേശി വൈസ് ഉല്‍ ഇസ്‌ലാം(19), ഹാകിര്‍പോര സ്വദേശി മൊഹമ്മദ് അബ്ബാസ് റാതെര്‍(32) എന്നിവരെയാണ് എന്‍.ഐ.എ പിടികൂടിയത്.

ഭീകരാക്രമണത്തിന് ഉപയോഗിച്ച അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലെ അക്കൗണ്ട് ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി എന്‍.ഐ.എ. അധികൃതര്‍ അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ നിര്‍ദേശപ്രകാകരമായിരുന്നു ഇതെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ വസ്തുക്കള്‍ വൈസ് ഉല്‍ ഇസ്‌ലാമാണ് ഭീകരവാദികള്‍ക്ക് നേരിട്ട് കൈമാറിയത്. ജെയ്‌ഷെ മുഹമ്മദിന്റെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു മുഹമ്മദ് അബ്ബാസ്. ജെയ്‌ഷെ ഭീകരനും അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതായി മൊഹമ്മദ് അബ്ബാസ് സമ്മതിച്ചിട്ടുണ്ട്.

Top