പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക

വാഷിങ്ടണ്‍: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനെതിരെ അമേരിക്ക രംഗത്ത് എത്തിയത്. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്ന പ്രവര്‍ത്തി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ ഇ മുഹമ്മദ് സംഘടന രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാക്കിസ്ഥാനെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്.

‘സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പില്‍ പറഞ്ഞു.

തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 39 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ 350 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്.

Top